അക്കാദമിക മാസ്റ്റർ പ്ലാനിന്‍റെ ആക്ഷന്‍പ്ലാന്‍ നവംബര്‍ 30 ന് മുന്‍പ് തയ്യാറാക്കണം

പ്രൊഫ.സി.രവീന്ദ്രനാഥ്


           കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബര്‍ 30 ന് മുന്‍പ് അക്കാദമിക മാസ്റ്റര്‍ പ്ലാനിന്‍റെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ സംസ്ഥാനതല അവലോകന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രളയാനന്തരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏത് രീതിയില്‍ മുന്നോട്ട് പോകണം എന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സീമാറ്റ്-കേരളയാണ് യോഗം സംഘടിപ്പിച്ചത്.
 
          ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ക്കും വേണ്ട സഹായം നല്‍കണം.  പ്രാദേശികമായി പഠനങ്ങള്‍ നടത്തി അനുയോജ്യമായ തരത്തില്‍ പ്രവര്‍ത്തി ദിനങ്ങള്‍ ക്രമപ്പെടുത്തി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ലക്ഷ്യംവച്ച 200 പഠനദിനങ്ങള്‍ കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന 175 ഓളം ഉന്നത ഉദ്യോഗസ്ഥരാണ് ഏകദിന യോഗത്തില്‍ പങ്കെടുത്തത്.  വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡയറക്ടര്‍മാരും, ആ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.പി.ഒ, ഡി.ഇ.ഒ തുടങ്ങിയവരും, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, കൈറ്റ്, എസ്.എസ്.എ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ജില്ലാതല കോര്‍ഡിനേറ്റര്‍മാരും മറ്റ് ക്ഷണിക്കപ്പെട്ട വിദ്യാഭ്യാസ വിദഗ്ദ്ധരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
അക്കാദമിക മികവ് ഉറപ്പിക്കേണ്ടത് ഭരണകര്‍ത്താക്കളുടെകൂടി കടമയാണ്.  അതുകൊണ്ട് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിലൂടെ അക്കാദമികമായ മികവ് ഉണ്ടാക്കിയെടുക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാന്‍ പ്രളയാനന്തര കേരളത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കണം, പുനരധിവാസം എങ്ങനെയായിരിക്കണം, സ്കൂളുകള്‍ക്കും കുട്ടികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ എങ്ങനെ നികത്തും എന്നൊക്കെ തീരുമാനിക്കുന്ന രൂപരേഖയാണ് ആക്ഷന്‍പ്ലാന്‍ എന്ന് മന്ത്രി വിശദീകരിച്ചു.  141 അന്താരാഷ്ട്ര സ്കൂളുകളുടെ നിര്‍മ്മാണം മോണിറ്റര്‍ ചെയ്യുന്നതിനും ജൂണ്‍ 1 ന് തുറക്കാന്‍ പാകത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.  
        നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനുള്ള കര്‍മ്മപദ്ധതിക്ക് യോഗം രൂപം നല്‍കി. അക്കാദമികവും ഭരണപരവുമായ കാര്യങ്ങളെ ജില്ലാതലത്തില്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഡി.ഡി.ഇ യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.  എസ്.എസ്.എ യുടെ ഉദ്യോഗസ്ഥന്‍, ഡയറ്റിലെ അധ്യാപകന്‍, ഐ.ടി@സ്കൂളിലെ വിദഗ്ദ്ധന്‍, യജ്ഞത്തിലെ ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.  തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 30 ന് മുന്‍പ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ തയ്യാറാക്കി.  പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സുധീര്‍ ബാബു ഐ.എ.എസ്, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ.ഫറൂഖ്, എസ്.സി.ഇ.ആര്‍.റ്റി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ്, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ അബുരാജ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, യജ്ഞം കോര്‍ഡിനേറ്റര്‍ ഡോ.സി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന മാലിന്യ പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സഹകരിച്ച് ഹരിത കേരള മിഷന്‍ നടപ്പിലാക്കുന്ന പരിപാടികള്‍ ഡോ.ടി.എന്‍.സീമ വിശദീകരിച്ചു.  എസ്.സി.ഇ.ആര്‍.റ്റി തയ്യാറാക്കിയ സുരക്ഷക്കൊരു കൈത്തിരി എന്ന റഫറന്‍സ് പുസ്തകത്തിന്‍റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക