അറബി ഭാഷയുടെ പ്രസക്തിയേറുന്നു

          കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത്  ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

ഭാഷകള്‍ മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. സംസ്‌കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോകസംസ്‌കാരത്തിന്റെ പൊതുസ്വത്താണ്. അറബി ഭാഷക്ക് നിഷേധിക്കാനാവാത്ത പ്രാധാന്യം ഇസ്‌ലാമിലുണ്ടെങ്കിലും ഏതെങ്കിലും ഭാഷയെ മതവുമായോ ജാതിയുമായോ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് തികഞ്ഞ സങ്കുചിതത്വമായിരിക്കും. തുറന്ന മനസോടെ ഓരോ ഭാഷയുടേയും സാംസ്‌കാരിക പാരമ്പര്യവും സംഭാവനകളും ഉള്‍കൊള്ളുവാനാണ് പ്രബുദ്ധ സമൂഹം ശ്രമിക്കേണ്ടത്.
ലോക ഭാഷകളില്‍ പലതുകൊണ്ടും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ലളിതമായും ഒഴുക്കോടെയും അനായാസം സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ് അറബി എന്ന പദത്തിന്റെ അര്‍ഥം. കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശാലമായ അര്‍ഥ വ്യാപ്തി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന സജീവമായ ഭാഷകളിലൊന്നാണ് അറബി.
ഭാഷാപഠനം മനസ്സിനെ നിര്‍മലമാക്കുകയും ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ഭാവനകള്‍ക്ക് ചിറക് വിരിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും വാസ്തവമാണ്. സുതാര്യമായ അറബി സംസ്‌കാരത്തിന്റേയും ധന്യമായ അറബി പാരമ്പര്യത്തിന്റേയും വിശാലമായ ലോകത്തേക്കുള്ള കവാടം തുറക്കുന്നതോടൊപ്പം ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അറബി ഭാഷ സഹായിക്കുന്നു.
ലോക ഭാഷകളില്‍ വളരെ ലളിതമായ ഭാഷകളിലൊന്നാണ് അറബി. ജാതി മത ഭേദമന്യേ ആര്‍ക്കും വേഗത്തില്‍ മനസിലാക്കുവാനും പഠിച്ചെടുക്കുവാനും കഴിയുന്ന ഭാഷയാണത്. അറബി ഭാഷയിലെ പ്രസിദ്ധമായ പല നിഘണ്ടുകളും സാഹിത്യ ചരിത്രകൃതികളുമൊക്കെ തയ്യാറാക്കിയത് അമുസ്‌ലിംകളാണ് എന്നത് ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായിരിക്കും. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മതപരമായ പരിധിക്കപ്പുറത്തും പ്രസക്തമാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞത്.  ഇരുപത്തഞ്ചോളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ചില രാജ്യങ്ങളുടെ ദേശീയ ഭാഷയുമാണ്.
ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്തു ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍പെട്ടതാണ്.
പാശ്ചാത്യ ലോകത്തും പൗരസ്ത്യ ദിക്കുകളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നടക്കുന്നത്. മതപരമായും സാമ്പത്തികമായും നയതന്ത്രതലങ്ങളിലുമൊക്കെയുള്ള താത്പര്യങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.
അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച്  മലയാളി ഗവേഷകനും എന്റെ ഗുരുനാഥനുമായ ഡോ. പി സഈദ് മരക്കാര്‍  അറബി സാഹിത്യ ചരിത്രം എന്ന എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കുറിച്ച ചില സംഗതികള്‍ ഇവിടെ കുറിക്കട്ടെ : ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്ന അറബി ഭാഷയുടെ സവിശേഷതകള്‍ നിരവധിയാണ്.നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റി അമ്പതോളം തലമുറകളായി ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ, എട്ട്, ഒന്‍പത്, പത്ത് , പതിനൊന്ന് നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷ, ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്ത് ആധുനിക ലോകത്തിന് സമ്മാനിച്ച പ്രായം കുറഞ്ഞ സെമിറ്റിക് ഭാഷ, ഫിലിപ്പ് ഹിറ്റിയുടെ വീക്ഷണത്തില്‍ എട്ടാം നൂറ്റാണ്ടിന്റേയും പതിമൂന്നാം നൂറ്റാണ്ടിന്റേയുമിടയില്‍ ലോക സംസ്‌കാരത്തിന്റേയും നാഗരികതയുടേയും വാഹകരായിരുന്ന അറബികളുടെ മാതൃഭാഷ, വാസ്‌കോഡി ഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ, സൈഫറിന്റേയും ആള്‍ജിബ്രയുടേയും മാത്രമല്ല ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന അരിത്‌മെറ്റിക്‌സിന്റേയും അടിസ്ഥാന ഭാഷ, സമഗ്രവും അന്താരാഷ്ട്രീയവുമായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകി മനുഷ്യകോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞ ഏക ഭാഷ, ഇന്നു പ്രചാരത്തിലുളള ഭാഷകളില്‍ ഭൂമി ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ വകവെക്കാതെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഭാഷ, ബ്രാഫാള്‍ട്ടിന്റെ ദൃഷ്ടിയില്‍, ‘ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ ഭാഷ’, ഒരു അന്ധനായ മനുഷ്യന് പോലും ഇതരന്‍  സംസാരിക്കുന്നത് സ്ത്രീയോടോ പുരുഷനോടോ എന്ന് നിഷ്പ്രയാസം മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ.
ഇപ്പറഞ്ഞതും അതല്ലാത്ത മറ്റു പലതും അറബി ഭാഷയുടെ പ്രത്യേകതകളും സവിശേഷതകളുമാണെങ്കിലം വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ എന്നതാണ് ഈ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നോളം വരുന്ന മുസ്‌ലിംകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ഈ ഭാഷയുമായി ബന്ധം സ്ഥാപിക്കേണ്ടി വരുന്നു.  ‘നാം ആണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ എന്ന ദൈവിക വചനം ഈ ഭാഷക്ക് ലോകാവസാനം വരെ അതിന്റെ പവിത്രത നിലനിര്‍ത്തികൊണ്ടുള്ള അതിന്റെ സംരക്ഷണവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുകയാണ്. മറ്റ് വേദ ഗ്രന്ഥങ്ങള്‍ക്കൊന്നിനും ഈ പവിത്രത നിലവിലുള്ളതായി പ്രസ്തുത ഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും അവകാശപ്പെടുന്നില്ല. വില്ല്യം മൂറിന്റെ ഭാഷയില്‍ ‘പന്ത്രണ്ട് നൂറ്റാണ്ടിലധികം തനിമയും പവിത്രതയും നിലനിര്‍ത്തുവാന്‍ ഖുര്‍ആനല്ലാതെ ഈ ഭൂമുഖത്ത് മറ്റൊരു ഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല’. (രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് വില്ല്യം മൂര്‍ ഈ പരാമര്‍ശം നടത്തിയത്.)
എന്നാല്‍ മതപരമായ പ്രാധാന്യത്തിനപ്പുറം ഗള്‍ഫ് തൊഴില്‍ മേഖലയുടെ പ്രാധാന്യം വര്‍ധിച്ചതാണ് അറബി ഭാഷയുടെ സ്വീകാര്യത പൊതുജനങ്ങളുടെയിടയില്‍ വര്‍ധിക്കുവാനുള്ള മുഖ്യ കാരണമെന്നാണ് ചില ഗവേഷകരെങ്കിലും കരുതുന്നത്. പാശ്ചാത്യലോകത്തും മൂന്നാം ലോക രാജ്യങ്ങളിലും അറബി പഠിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന ഈ നിലപാടുകളെ ഒരു പരിധിവരെ ശരിവെക്കുന്നതാണ്.
ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ യാത്രക്ക് അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. എന്നാല്‍ അറബി നാടുകളുമായി കേരളത്തിന് പതിനാല്  നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.  ഈ ബന്ധം അറബി ഭാഷയുമായും സംസ്‌കാരവുമായും അടുത്തിടപഴകുവാനും പരിചയിക്കുവാനും മലയാളികള്‍ക്ക്  സൗകര്യമൊരുക്കുകയായിരുന്നു. നൂറ് കണക്കിന് അറബി പദങ്ങള്‍ മലയാളത്തില്‍ പ്രചാരം നേടിയതും ഉപയോഗിച്ചുവരുന്നതും ഈ ബന്ധത്തിന്റെ സ്വാധീനഫലമാണ്.
അറബി ഭാഷയുമായും സംസ്‌കാരവുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ഭാഗ്യം ലഭിച്ച മലയാളിസമൂഹത്തിന്റെ സുപ്രധാനമായ തൊഴില്‍ മേഖലയായി ഗള്‍ഫ് മാറിയതോടെയാണ് കേരളീയ ജീവിതത്തിന്റെ രൂപഭാവങ്ങള്‍ മാറിയത്. ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ തൊഴില്‍ രംഗത്ത് കാതലായ മാറ്റങ്ങളാണ്  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിക്കുന്നത്. സ്വദേശിവല്‍ക്കരണം മിക്കവാറും എല്ലാ രാജ്യങ്ങളും ഊര്‍ജിതമായി നടപ്പാക്കിവരുന്നു. വിദേശി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനുള്ള നടപടികളാണ് എങ്ങും സജീവമായി കാണുന്നത്.
ഇതോടെ അറബി ഭാഷയുടെ  തൊഴില്‍പരമായ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. അറബി ഭാഷ അറിയുന്നവരേയും മനസിലാക്കുന്നവരേയും നിയമിക്കുവാനും നിലനിര്‍ത്തുവാനുമാണ് മിക്ക കമ്പനികളും താത്പര്യം കാണിക്കുന്നത്. മലയാളികളുടെ സുപ്രധാനമായ തൊഴില്‍ മേഖല എന്ന നിലക്ക് ഗള്‍ഫിന്റെ പ്രാധാന്യം നിലനില്‍ക്കുന്നേടത്തോളം ഭാഷാ പരിജ്ഞാനം നേടാനുള്ള ശ്രമങ്ങളും സംരംഭങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകുമെന്ന് വേണം കരുതാന്‍.
കടപ്പാട് ::: അമാനുല്ല വടക്കാങ്ങര

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക